വരയ്ക്കാത്ത ചിത്രങ്ങൾ
തീവണ്ടി
ജനാലയിലൂടെ മുഖത്തേക്ക്
ചീറിയടിക്കുന്ന തണുത്തകാറ്റ്
ചിന്തകളെപ്പോലും ഒരിടത്ത് മരവിപ്പിച്ചു നിറുത്തിയിരിക്കുന്നു.മനസ്സിനെ എന്നും അടുത്തറിയുന്ന കണ്ണുകൾ നനഞ്ഞിരിക്കുന്നു . വെറുതെയിരിക്കുമ്പോൾ വന്യമായ കാറ്റിനെപ്പോലെ മനസ്സിനെ അഴിച്ചുവിടുക എന്നും ഇഷ്ടവിനോദമായിരുന്നു. പക്ഷെ
പലപ്പോഴും അതങ്ങനെ എന്തോ തിരഞ്ഞ് അലയാൻ
തുടങ്ങും. ഏറ്റവും പഴയ ഓർമകളിലൂടെ ഊളിയിട്ടു, മറന്നുപോയ കാഴ്ചകൾ തിരയുമ്പോൾ
ഏറ്റവും അവസാനം എത്തിച്ചേരുന്ന ഒരിടം.
ആദ്യമായി കണ്ട
കാഴ്ച എന്താണ്? ഒരിക്കലും ഓർത്തു എടുക്കാനാവാത്തവിധം
മാഞ്ഞുപോയ കാഴ്ചകൾ. ഓർമയുടെ പുസ്തകത്താളുകളിൽ
കോറിയിടാതെപ്പോയ ആ ചിത്രങ്ങൾ കണ്ടെടുക്കാൻ എത്രയോ തവണ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുന്നു.അവസാനം എപ്പോഴും ചെന്നെത്തുന്നത് ഒരിടത്ത്- ആഘോഷങ്ങളുടെയും പൊട്ടിച്ചിരികളുടെയും ഇടയിൽ
പെട്ടന്ന് ഒരു നിമിഷം നിശ്ചലമായ ഹൃദയവുമായി തരിച്ചു നില്ക്കുന്ന അമ്മയുടെ മുഖം- ജീവിതത്തിന്റെ അനിവാര്യമായ യാഥാർത്ഥ്യം
മനസ്സിലാക്കിയിട്ടെന്നപോലെ നിസ്സഹായയായി നില്ക്കുന്ന അമ്മയെ ഒരു നിമിഷം ഓർത്തു
പോയി. സ്കൂളിൽ പോകുമ്പോൾ പേടിയായിരുന്നു.തിരിച്ചു ചെല്ലുമ്പോൾ അമ്മയില്ലെങ്കിലോ. എപ്പോൾ വേണമെങ്കിലും നിലച്ചു പൊയെക്കാമെന്നു ഇടയ്ക്കിടെ ഓർമിപ്പിക്കുന്ന സ്പന്ദനങ്ങൾ ആണ് ആ ജീവനെ പിടിച്ചു നിർത്തിയിരുന്നത് .
ജനിതകമായും ഭൌതികമായും അമ്മ എന്ന വാക്കിനെ എത്രയോ തവണ വിശദീകരിച്ചു
സ്വയം സംതൃപ്തിപ്പെടാൻ ശ്രമിച്ചതാണ്. ഞാൻ എന്നെ അറിയുന്നതിന് മുന്പേ ഞാൻ അറിഞ്ഞവൾ,എന്നെ അറിഞ്ഞവൾ. യുക്തിക്ക് അപ്പുറമുള്ള എന്തോ ഒരു ബന്ധം
.അതെന്താണ് എന്ന് അറിയണമെന്ന് ഇപ്പോൾ തോന്നുന്നില്ല.
മരുന്നുകളുടെയും അണൂനാശിനികളുടെയും മണം നിറഞ്ഞ ആശുപത്രി വരാന്തയിലൂടെ നടക്കുകയാണ്.നീണ്ട യാത്രയുടെ
ക്ഷീണം ശരീരത്തെ തളർത്തിയിരിക്കുന്നു.അവിടെയും ഇവിടെയും പ്രതീക്ഷിച്ചും പ്രതീക്ഷ
നശിച്ചും ഇരിക്കുന്ന രോഗികളും
കാഴ്ചക്കാരും.ആ ഇടനാഴി മുഴുവൻ ചുടുചോരയുടെ നിറത്തിൽ പ്രകാശം പരത്തിക്കൊണ്ട്
ഓപ്പെറേഷൻ തീയേറ്ററിന്റെ വാതിലിൽ ചുവന്ന വലിയ ഒരു ബൾബ്
കത്തി നില്ക്കുന്നു. ഈ ഒരു വാതിലിനു അപ്പുറവും ഇപ്പുറവുമായി അമ്മയും ഞാനും
വേർപ്പെട്ടിരിക്കുകയാണ്. എല്ലാ ബന്ധങ്ങളും കീറി മുറിക്കപ്പെടുന്ന ഒരിടം.സ്വന്തം
ശരികൾ തേടിയുള്ള യാത്രയിൽ അമ്മയുടെ ശരികളെ എന്നും തള്ളിക്കളഞ്ഞിട്ടെ ഉള്ളു എന്നോർത്തു. ആ ജന്മമാണ് ഇപ്പോൾ ഇവിടെ കണ്മുൻപിൽ കിടക്കുന്നത്.. എല്ലാം നിന്റെ ഇഷ്ട്ടം പോലെയല്ലേ എന്ന് മാത്രം പറഞ്ഞു എല്ലാ
പരാതികളും ഉള്ളിലൊതുക്കുന്ന ഒരുവൾ.
തിയേറ്ററിന്റെ
ചെറിയ ചില്ല് ജനാലയിലൂടെ അകത്തേക്ക് ഒന്ന് നോക്കി.കീറി മുറിക്കപ്പെടാൻ തയ്യാറായി
മരുന്നുകളുടെ താരാട്ട് കേട്ടുറങ്ങുന്ന
അമ്മയെ ഒരു നോക്ക് കണ്ടു. എന്റെ
ജന്മസ്ഥലം.ഞാൻ ആദ്യം കണ്ട
കാഴ്ചകൾ അവിടെയാണ്. ഓർമ്മകൾ വരക്കാൻ
മറന്നുപോയ ചിത്രങ്ങൾ ഇപ്പോൾ ഞാൻ കാണുന്നു.
Comments
Post a Comment